കൊണ്ടോട്ടി: മുടങ്ങിക്കിടന്നിരുന്ന ‘ഹജ്ജ്ഹൗസ് വനിത ബ്ളോക്’ നിർമാണ സ്ഥലം ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ ഗോപാലകൃഷണൻ ഐഎഎസ് സന്ദർശിച്ചു.
ഹജ്ജ്ഹൗസ് വനിത ബ്ളോക് നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചു ഹജ്ജ് വെൽഫെയർ അസോസിയേഷനും എസ്വൈഎസ് ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധ പ്രസ്താവനകളും സമരവും ശക്തമാക്കിയ സാഹചര്യത്തിലാണ് ഗോപാലകൃഷണൻ ഐഎഎസ് സ്ഥലം സന്ദർശിച്ചത്.
രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ വേണ്ട നടപടികൾ എടുക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി എസ്വൈഎസ് ജില്ലാ ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലാണ് കളക്ടർ നിർമ്മാണ സ്ഥലം സന്ദർശിച്ചത്.
ചുമതലയേറ്റെടുത്തു എട്ടുമാസങ്ങൾക്ക് ശേഷമാണ് ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എന്ന നിലയിൽ ഇതാദ്യം ഗോപാലകൃഷണൻ ഐഎഎസ് ഇവിടെ സന്ദർശനം നടത്തുന്നത്. ഇദ്ദേഹത്തിന്റെ നിസംഗതയിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു.
2019 ജൂലൈയിൽ മുഖ്യമന്ത്രി തറക്കല്ലിടുകയും 2020 ജൂലൈയിൽ നിർമാണം പൂർത്തിയാക്കുകയും ചെയ്യണമെന്ന് പറഞ്ഞ വനിതാ ബ്ളോക് നിർമാണമാണ് ഉടനെ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കളക്ടർ ഇന്ന് ഉറപ്പ് നൽകിയത്.
സംസ്ഥാന ഹജ്ജ്കമ്മിറ്റി അംഗവും ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഉപാധ്യക്ഷനുമായ പി അബ്ദുറഹ്മാൻ (ഇണ്ണി), ഹജ്ജ്കമ്മിറ്റി അസി സെക്രട്ടറി ഇകെ മുഹമ്മദ് അബ്ദുൽ മജീദ്, ഡോ ഷിബുലാൽ, ഹജ്ജ്കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയൻങ്കോട്, കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിമാരായ മംഗലം സൻഫാരി, എംസി കുഞ്ഞാപ്പു കിഴിശ്ശേരി, സിഎഫ്എൽടിസി നോഡൽ ഓഫീസർ സഹീർ മാസ്റ്റർ എന്നിവർ സ്ഥല സന്ദർശനത്തിൽ പങ്കെടുത്തു.
Most Read: താങ്ങുവില റദ്ദാക്കിയാൽ രാഷ്ട്രീയം ഉപേക്ഷിക്കും; ബിജിപിയുടെ ഹരിയാന മുഖ്യമന്ത്രി