മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പുനസ്‌ഥാപിക്കുന്നതിലും മുടങ്ങിക്കിടക്കുന്ന ‘ഹജ്ജ് ഹൗസ് വനിത ബ്‌ളോക്’ നിർമാണത്തിലും നിസംഗത പാലിക്കുന്ന ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കൂടിയായ മലപ്പുറം ജില്ല കളക്‌ടറുടെ നിസംഗത ഉടൻ അവസാനിപ്പിക്കണമെന്ന് എസ്‌വൈഎസ് ജില്ലാ ക്യാബിനറ്റ് ആവശ്യപ്പെട്ടു.
ചുമതലയേറ്റെടുത്തു എട്ടുമാസം പിന്നിട്ടിട്ടും ഇതേ വരെ ഹജ്ജ് ഹൗസ് സന്ദർശിക്കാനോ മറ്റ് അനുബന്ധ കാര്യങ്ങൾക്കോ യാതൊരു നീക്കവും നടത്താൻ സന്നദ്ധമായിട്ടില്ല. 2019 ജൂലൈയിൽ മുഖ്യമന്ത്രി തറക്കല്ലിടുകയും ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുകയും ചെയ്യണമെന്ന് പറഞ്ഞ വനിതാ ബ്‌ളോക് കോവിഡും തുടർന്ന് ഹജ്ജ് ഹൗസ് സിഎഫ്എൽടിസിയും ആയതിനാൽ നിർമാണം തടസപ്പെട്ടിരുന്നു.
കേവലം 30 രോഗികൾക്കായാണ് ഇപ്പോൾ നിർമ്മാണം മുടങ്ങിയിരിക്കുന്നത്. വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടും തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താത്ത സിഇഒയുടെ നടപടിയും പ്രതിഷേധാർഹമാണ്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനും ഹജ്ജ് എംബാർക്കേഷൻ പോയിന്റായി കരിപ്പൂരിനെ നിലനിർത്താനും അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ഇകെ.മുഹമ്മദ് കോയ സഖാഫി, കെപി ജമാൽ കരുളായി, എപി ബശീർ ചെല്ലക്കൊടി , അസൈനാർ സഖാഫി കൂട്ടശ്ശേരി, വിപിഎം ഇസ്ഹാഖ്, മുഈനുദ്ധിൻ സഖാഫി, സികെ. ശക്കീർ അരിമ്പ്ര, അബ്‌ദുറഹ്‌മാൻ കാരക്കുന്ന് , സിദ്ധിഖ് സഖാഫി വഴിക്കടവ്, ഉമർ മുസ്‌ലിയാർ ചാലിയാർ എന്നിവർ ജില്ലാ ക്യാബിനറ്റിൽ സംബന്ധിച്ചു.
Most Read: ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍