നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മറുപടിയായി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് മറുപടി. തന്റെ വരുമാനമാര്‍ഗം രാഷ്‌ട്രീയപ്രവര്‍ത്തനമല്ല. ലഭിക്കുന്ന അലവന്‍സിനെക്കാള്‍ ഏറിയ തുക ഓരോമാസവും ചെലവഴിക്കേണ്ടി വരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നത്.
കോവിഡ് പോസിറ്റിവ് ആയത് കാരണമാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫിസ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്തത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. താന്‍ ആവശ്യപ്പെട്ടപ്രകാരം അര്‍ഹമായ പരിഗണന ബജറ്റില്‍ നിലമ്പൂരിന് ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ പറയുന്നു.
2016-2021 കാലയളവിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടന്നിട്ടുള്ള മണ്ഡലങ്ങളിൽ ഒന്നാണു നിലമ്പൂർ. ഏതാണ്ട് 600 കോടിയിൽ പരം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.വെറുതെ പറഞ്ഞ് പോവുകയോ ഡയറിയിലെ കണക്ക് ഉദ്ധരിക്കുകയോ അല്ല, മറിച്ച് വരും ദിവസങ്ങളിൽ ഓരോ വികസനപദ്ധതികളും എണ്ണിയെണ്ണി പറഞ്ഞ് തന്നെ എന്നെ തിരഞ്ഞെടുത്ത ജനതയെ ബോധിപ്പിക്കുകയും ചെയ്യും; എംഎൽഎ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
Read also: കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ