ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
രഹ്ന ഫാത്തിമയുടെ ഹരജിയിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹൈക്കോടതി വിധിയെന്നാണ് രഹ്ന ഫാത്തിമയുടെ വാദം.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ പൂർത്തിയാകും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സാമൂഹിക മാദ്ധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്ന ഫാത്തിമക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. അതേസമയം, അഭിപ്രായ പ്രകടനത്തിനുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും ഹൈക്കോടതി രഹ്ന ഫാത്തിമക്ക് ഏർപ്പെടുത്തിയ മറ്റു നിബന്ധനകൾ സ്റ്റേ ചെയ്തിട്ടില്ല.
Read also: നിനിത കണിച്ചേരിയുടെ നിയമനം; പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിൻമാറി