ചെന്നൈ: എംഎൽഎമാരുടെ രാജിയിൽ വെളിപ്പെടുത്തലുമായി പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമി. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയും കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ നിർബന്ധിക്കുകയും ചെയ്‌തിരുന്നതായി അദ്ദേഹം പറഞ്ഞു. ഇത് വ്യക്‌തമാക്കുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
“എംഎൽഎമാരെ ഭീഷണിപ്പെടുത്തി. എന്റെ പക്കൽ തെളിവുണ്ട്. ഒരു എംഎൽഎയെ നികുതി തിരിച്ചടവിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തോട് 22 കോടി രൂപ നികുതി റിട്ടേൺ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. രാജിവച്ചാൽ ഈ കേസ് ഒഴിവാക്കി തരാമെന്നും അദ്ദേഹത്തിന് ചിലർ വാഗ്‌ദാനം നൽകിയിരുന്നു. ഇതെല്ലാം അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്,”- നാരായണസാമി പറഞ്ഞു.
“നാലുവർഷത്തിലേറെയായി എംഎൽഎമാർ എന്നോടൊപ്പമുണ്ട് . ഇപ്പോൾ അവർ എനിക്ക് എതിരെ പരാതികളുണ്ടെന്ന് പറയുന്നു,”- നാരായണസാമി ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്‌ഥാനങ്ങളിൽ കാണപ്പെടുന്ന പ്രവണത പോലെ രണ്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നിട്ടുണ്ട്. കൂടുതൽ പേർ ഇതേ പാത പിന്തുടരുമെന്ന് റിപ്പോർട്ടുകളും ഉണ്ട്. ബിജെപിയെ എതിർക്കുന്ന സർക്കാരുകളെ അവർ താഴെയിറക്കി. ഇതേ പദ്ധതിയെ ബിജെപി വിമർശകർ ‘ഓപ്പറേഷൻ കമല’ എന്ന് വിളിച്ചതായും നാരായണസാമി ആരോപിച്ചു.
പുതുച്ചേരി പ്രതിസന്ധിയിൽ ദേശീയ കോൺഗ്രസ് നേതൃത്വം അസ്വസ്‌ഥരാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. “സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒന്നാം ദിവസം മുതൽ എന്നെ പിന്തുണച്ചു. ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ പോലും അവർ എന്നെ പിന്തുണച്ചു. പുതുച്ചേരിയിൽ എന്റെ സർക്കാരിനെ അട്ടിമറിച്ചിട്ട് നരേന്ദ്ര മോദി എന്താണ് നേടിയത്? പുതുച്ചേരിയിലെ ജനങ്ങൾ കോൺഗ്രസിനൊപ്പമുണ്ട്, അവർ ഞങ്ങളെ പിന്തുണക്കുന്നു. പുതുച്ചേരിയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യം വീണ്ടും വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” -അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ആഴക്കടല്‍ വിവാദം; 5000 കോടിയുടെ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി