ന്യൂഡെൽഹി: കോവിഡ്-19 വാക്സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വെക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നും ഇതിനെ അനാവശ്യമായ പ്രചാരണ ആയുധമായെ കാണാനാകൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. സർട്ടിഫിക്കറ്റുകളിലൂടെ പ്രധാനമന്ത്രി തന്റെ പദവിയും അധികാരങ്ങളും ദുരുപയോഗപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഓബ്രിയാൻ പരാതി നൽകിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഓബ്രിയാന്റെ പരാതിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് രൂപകൽപ്പന ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ മോദിയുടെ ചിത്രമുള്ള സർട്ടിഫക്കറ്റ് നൽകരുതെന്ന് കമ്മീഷൻ പറഞ്ഞു.
ഇതിനെ തുടർന്ന് നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നൽകുന്ന സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനം ആയതായി ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്തു.
കേരളം, അസം, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Also Read: അനധികൃത ബാനറുകളും പോസ്റ്ററുകളും വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി