ന്യൂഡെൽഹി : തന്റെ വസതിയിൽ നടന്ന മൂന്ന് ദിവസം നീണ്ട ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം വ്യക്‌തമാക്കിയത്. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയതെന്ന് തപ്‌സി തന്റെ ട്വീറ്റിൽ വ്യക്‌തമാക്കുന്നുണ്ട്. റെയ്‌ഡിന് ശേഷം മൂന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് താരം ആദായനികുതി വകുപ്പിന്റെ നടപടിയിൽ പരിഹസിച്ചുകൊണ്ട് പ്രതികരണം വ്യക്‌തമാക്കിയത്.
‘മൂന്ന് ദിവസങ്ങൾ നീണ്ട ആഴത്തിലുള്ള തിരച്ചില്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ആദ്യത്തേത് എനിക്ക് പാരീസില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ബംഗ്ളാവിന്റെ താക്കോല്‍, കാരണം വേനല്‍ അവധി വരികയാണല്ലോ. രണ്ടാമതായി അഞ്ച് കോടിയുടെ രസീത്, ആ പണം ഞാന്‍ നേരത്തെ നിരസിച്ചതാണ്. മൂന്നാമത്തേത് ധനകാര്യമന്ത്രി പറഞ്ഞത് പ്രകാരമുള്ള 2013ല്‍ നടന്ന റെയ്‌ഡിനെ കുറിച്ചുള്ള എന്റെ ഓര്‍മ. എന്നാണ് തപ്‌സി ട്വിറ്ററിൽ കുറിച്ചത്. ബുധനാഴ്‌ചയാണ് തപ്‌സിയുടെ വസതിയിൽ നടന്ന റെയ്‌ഡ് അവസാനിച്ചത്.
തപ്‌സിയുടെ വസതിയിൽ നടന്ന റെയ്‌ഡിനൊപ്പം തന്നെ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വീട്ടിലും സ്‌ഥാപനങ്ങളിലും റെയ്‌ഡ് നടന്നിരുന്നു. പൂനെയില്‍ വച്ചായിരുന്നു ഇരുവരുടെയും ചോദ്യം ചെയ്യല്‍. പൂനെയിലും മുംബൈയിലുമായി റെയ്‌ഡ് നടന്നു. കര്‍ഷക സമരമുൾപ്പടെയുള്ള നിരവധി വിഷയങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തപ്‌സിയും അനുരാഗ് കശ്യപും രംഗത്ത് വന്നിരുന്നു. മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെ ഇരുവരുടെയും ചോദ്യം ചെയ്യലിനെയും റെയ്‌ഡിനെയും അപലപിച്ചു.
Read also : രാമക്ഷേത്ര നിർമാണം; 2500 കോടി സമാഹരിച്ചു; ഇനി ഓൺലൈൻ പിരിവ്