കോഴിക്കോട്: ഇടതുപക്ഷ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നതായി നടൻ ഹരീഷ് പേരടി. നാടക മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് നടന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഹരീഷ് അറിയിച്ചത്.
തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഹരീഷ് വിമർശനവുമായി രംഗത്തെത്തിയത്. സിനിമ ഫെസ്റ്റിവലായ ഐഎഫ്എഫ്കെ നടന്നു. എന്നാൽ നാടക മേളയായ ഇറ്റ്ഫോക് (ITFOK) നടത്തിയില്ല. രണ്ടാം തരം പൗരനായി എനിക്ക് ജീവിക്കാനാവില്ല എന്ന് ഹരീഷ് പറയുന്നു.
‘സിനിമക്ക് സെക്കൻഡ് ഷോ അനുവദിച്ചു, നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്കെ നടന്നു, ITFOK നടന്നില്ല. രണ്ടാം തര പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല. ഇടതുപക്ഷ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു. നാടകക്കാരന് അഭിമാനമില്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം. ലാൽസലാം’- ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷ നിലപാടുകളിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ഹരീഷ് പേരടി. സിനിമാക്കകത്തെ പ്രശ്നങ്ങളിലും സജീവമായി ഇടപെടാറുള്ള ഹരീഷ് ഈയടുത്ത് അമ്മ സംഘടനയുമായുള്ള തർക്കത്തിൽ നടി പാർവതിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
Also Read: അപ്രതീക്ഷിത സ്ഥാനാർഥികൾ ഉണ്ടാവും; എവിടെ മൽസരിക്കാനും തയ്യാർ; പിസി വിഷ്ണുനാഥ്