ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ മാപ്പ് നല്കാന് പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളുടെ തീരുമാനം. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് മാപ്പ് നല്കാന് തീരുമാനിച്ചത്.
സംഭവത്തിലെ കുറ്റാരോപിതര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരോട് മാപ്പ് ചോദിച്ചു. മുസ്ലിം മതപണ്ഡിതര്‍ അമ്പലത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. ചർച്ചയിലെ ധാരണകള്‍ പാക് സുപ്രീം കോടതിക്ക് മുന്നില്‍ അവതരിപ്പിക്കും.
2020 ഡിസംബര്‍ 30നാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ടത്. ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയും ചെയ്തുവെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
കേസിൽ തീവ്ര മുസ്ലിം സംഘടനയില്‍പ്പെട്ട 26 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമാബാദില് ഹിന്ദുവിഭാഗത്തിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്.
ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാകിസ്ഥാന് മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി അറിയിച്ചിരുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരാണ്. അവരുടെ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാക് സുപ്രീം കോടതിയും സംഭവത്തിൽ ശക്തമായ ഇടപെടലാണ് നടത്തിയത്. ക്ഷേത്രം തകർത്ത സംഭവത്തിൽ പാകിസ്ഥാൻ സുപ്രീം കോടതി സർക്കാരിന് സ്വമേധയാ നോട്ടീസ് അയച്ചിരുന്നു. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ന്യൂനപക്ഷ കമ്മീഷന് നിർദേശം നൽകുകയും ചെയ്തിരുന്നു.
Also Read: വിദേശനാണ്യ കരുതൽ ശേഖരം; റഷ്യയെ വെട്ടിച്ച് ഇന്ത്യ നാലാമത്