കൊച്ചി: എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. തലശ്ശേരിയില്‍ എന്‍ ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർഎം ധനലക്ഷ്മിയുടെയും പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ഇതോടെ മൂന്നിടത്തും ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലാതായി.
പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ എതിർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. വരണാധികാരിയുടെ തീരുമാനം അന്തിമം ആയിരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ സമർപ്പിച്ച ഹരജികൾ ഇന്നലെയാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചത്. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദമായ നിലപാട് തേടി ജസ്റ്റിസ് എന്‍ നഗരേഷ് ഹരജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തിരഞ്ഞെടുപ്പ് കമ്മീഷന് ഉന്നയിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിഷയത്തിൽ ഇടപെടില്ലെന്ന് അറിയിച്ചത്.
Read Also: കോൺഗ്രസും ബിജെപിയും ശബരിമല വിഷയം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ട്; എ വിജയരാഘവൻ