വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഉപയോഗത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യുഎസ്. വാക്സിൻ സ്വീകരിച്ച 68 ലക്ഷം പേരിൽ 6 പേർക്ക് അപൂർവവും ഗുരുതരവുമായ രക്തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വളരെ അപൂർവമായാണ് ഇത്തരം പ്രതികൂല സംഭവങ്ങൾ റിപ്പോർട് ചെയ്യുന്നതെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് വാക്സിൻ ഉപയോഗത്തിന് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ന് എഫ്ഡിഎയും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിനാൽ വാക്സിന്റെ ഉപയോഗം താൽകാലികമായി നിർത്തിവെക്കാൻ ഞങ്ങൾ നിർദേശിക്കുകയാണ്, ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ ട്വീറ്റ് ചെയ്തു.
വാക്സിൻ സ്വീകരിച്ച ശേഷം ഉണ്ടാകുന്ന രക്തം കട്ടപിടിക്കലിന് നൽകുന്ന ചികിൽസ സാധാരണ ചികിൽസയിൽ നിന്ന് വ്യത്യസ്തമാണെന്ന് എഫ്ഡിഎ പറഞ്ഞു. രാജ്യത്തെ വൈദ്യ ഗവേഷണ സംഘടനയായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കേസുകൾ പഠിച്ച് വിലയിരുത്തൽ നടത്തുമെന്നും എഫ്ഡിഎ അറിയിച്ചു. ഈ നടപടികൾ പൂർത്തിയാകുന്നത് വരെയാണ് വാക്സിൻ ഉപയോഗത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Read also: കോവിഡ് രൂക്ഷം; മഹാരാഷ്ട്രയിൽ റമദാൻ മാസത്തിലെ കൂട്ടായ്മകൾക്ക് നിരോധനം