ന്യൂഡെൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മാതാവായ ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000ഓളം കാറുകൾ തിരിച്ചുവിളിച്ചു. ഫ്യൂവല്‍ പമ്പിന്റെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചനകൾ. 2019, 2020 വര്‍ഷങ്ങളില്‍ നിര്‍മിച്ച 77,954 യൂണിറ്റ് കാറുകളാണ് ഹോണ്ട കാര്‍സ് ഇന്ത്യ തിരിച്ചുവിളിക്കുന്നത്. ഏപ്രില്‍ 17 മുതല്‍ ഘട്ടംഘട്ടമായി തിരിച്ചുവിളി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനങ്ങളിലെ ഫ്യൂവൽ പമ്പുകളുടെ ഇംപെല്ലറിന് ആയിരിക്കാം പ്രശ്നമെന്ന് ഹോണ്ട പറയുന്നു.
തിരിച്ചുവിളി ബാധിച്ച മോഡലുകളുടെ വിശദമായ പട്ടിക ഹോണ്ട കാര്‍സ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഉല്‍പ്പാദന കാലയളവ്, എത്ര യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു എന്നിവയെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
36,086 യൂണിറ്റ് അമേസ്, 20,248 യൂണിറ്റ് മുന്‍ തലമുറ സിറ്റി, 7,871 യൂണിറ്റ് ഡബ്ള്യുആര്‍ വി, 6,235 യൂണിറ്റ് ജാസ്, 5,170 യൂണിറ്റ് സിവിക്, 1,737 യൂണിറ്റ് ബിആര്‍ വി എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. ഈ മോഡലുകളെല്ലാം 2019 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ നിര്‍മിച്ചതാണ്. കൂടാതെ 607 യൂണിറ്റ് ഹോണ്ട സിആര്‍ വി തിരിച്ചുവിളിച്ചു.
നേരത്തെ ആഗോള തലത്തിൽ 7.61 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരുന്നു. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ ഹോണ്ട ഡീലര്‍മാര്‍ വ്യക്തിപരമായി ബന്ധപ്പെടും. മാത്രമല്ല, തകരാറിലായ പാര്‍ട്ട് സൗജന്യമായി മാറ്റിസ്ഥാപിക്കും. ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്സൈറ്റില്‍ സൃഷ്ടിച്ച പ്രത്യേക മൈക്രോസൈറ്റ് സന്ദര്‍ശിച്ച് 17 അക്ക വാഹന തിരിച്ചറിയല്‍ നമ്പര്‍ (വിഐഎന്‍) നല്കിയാല് നിങ്ങളുടെ വാഹനം പട്ടികയിലുണ്ടോയെന്ന് അറിയാം.
Read Also: ഡബിളടിച്ച് മെസി; സ്പാനിഷ് കിംഗ്സ് കപ്പ് കിരീടം നേടി ബാഴ്സ