കൊല്‍ക്കത്ത: രാജ്യത്തുണ്ടായ കോവിഡിന്റെ രണ്ടാം തരംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മിച്ച ദുരന്തമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദിനാജ്പൂര്‍ ജില്ലയിലെ ബലുര്‍ഘട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നരേന്ദ്ര മോദിക്കെതിരെ മമത വിമര്‍ശനം ഉന്നയിച്ചത്.
“കോവിഡിന്റെ രണ്ടാമത്തെ തരംഗം കൂടുതല്‍ തീവ്രമാണ്. ഇത് ഒരു മോദി നിര്‍മിത ദുരന്തമാണെന്ന് ഞാന്‍ പറയും. കുത്തിവെപ്പുകളോ ഓക്സിജനോയില്ല. രാജ്യത്ത് ഈ വസ്തുക്കളുടെ ദൗര്‍ലഭ്യം നിലനില്‍ക്കേ വാക്സിനുകളും മരുന്നുകളും വിദേശത്തേക്ക് കയറ്റി അയക്കുകയാണ് കേന്ദ്രസര്‍ക്കാര്‍,”- മമത കുറ്റപ്പെടുത്തി.
സിഎഎ, എന്‍ആര്‍സി വിഷയങ്ങളിൽ ഓരോ സ്ഥലങ്ങളിലും ബിജെപിക്ക് വ്യത്യസ്ത നിലപാടാണെന്നു പരിഹസിച്ച മമത, നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിനെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പൂര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. നേരത്തേയുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 1071 കമ്പനി സുരക്ഷാ സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
Also Read: ‘മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ല, ജീവന് ഭീഷണിയുണ്ട്’; പരാതിക്കാരി







































