മലപ്പുറം: ജില്ലയിലെ പൊന്നാനി ചന്തപ്പടിയിൽ പെട്രോൾ പമ്പിന് സമീപമുള്ള കെട്ടിടത്തിലെ ‘ഓർമ ഹോം സെന്ററിൽ’ വൻ തീപിടിത്തം. ഉച്ചക്ക് 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഷോർട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അനുമാനിക്കുന്നതായി പൊന്നാനി ഫയർസ്‌റ്റേഷൻ ഓഫീസർ പികെ ബഷീർ മലബാർ ന്യൂസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ഫയർഫോഴ്‌സ് എത്തി മണിക്കൂറുകൾ ശ്രമിച്ചാണ‌് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
കെട്ടിടത്തിന്റെ നേരെ എതിർവശത്താണ് പൊന്നാനിയിലെ പ്രധാന പെട്രോൾ പമ്പ് പ്രവർത്തിക്കുന്നത്. ഉയർന്ന പെട്രോൾ സ്‌റ്റോക്കുള്ള സ്‌ഥാപനമാണിത്. ഇത് ജനത്തെ ഭീതിപ്പെടുത്തിയിരുന്നു. ദുരന്ത സാധ്യത തിരിച്ചറിഞ്ഞ അഗ‌്നിശമനസേന ആദ്യം കെട്ടിടത്തിന്റെ മുൻവശത്തെ തീയണച്ചതോടെ വൻ ദുരന്തമാണ് ഒഴിവാക്കാൻ സാധിച്ചത്. തീയണക്കാൻ മൂന്നു ഫയർ എഞ്ചിനുകളിലെ വെള്ളം ആവശ്യമായി വന്നു.
ഫയർഫോഴ്‌സ് തീയണയ്‌ക്കുന്ന വീഡിയോ
സ്‌ഥാപനത്തിലെ പകുതിയിലധികം സാധനങ്ങളും കത്തിയമർന്നു. ഇരുനിലകളിലായി പ്രവർത്തിക്കുന്ന സ്‌ഥാപനത്തിലെ സാധനങ്ങൾ പ്രധാനമായും ക്രോക്കറിയും സ്‌റ്റീലും പ്ളാസ്‌റ്റികും ആയതിനാൽ പുകയും വെള്ളവും ചേർന്ന് ബാക്കിയുള്ള സാധങ്ങളും വിൽപന യോഗ്യമല്ലാത്ത അവസ്‌ഥയിലാണ്. 10 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. യഥാർഥ നാശനഷ്‌ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളു. ബാങ്ക്ലോൺ ഉള്ളത് കൊണ്ട് ഇൻഷുറൻസ് പരിരക്ഷയുള്ളതായും സ്‌ഥാപന നടത്തിപ്പുകാർ വ്യക്‌തമാക്കി.
ഹംസ, സുകുമാരൻ, റിയാസ് എന്നിവരുടെ സംയുക്‌ത ഉടമസ്‌ഥതയിലുള്ള കെട്ടിടമാണിത്. കെട്ടിട്ടത്തിൽ പ്രവർത്തിക്കുന്ന ഓർമ ഫാൻസി ആൻഡ് ക്രോക്കറിയുടെ ഉടമസ്‌ഥൻ ഷഹീറാണ്. ഫയർസ്‌റ്റേഷൻ ഓഫീസർ പികെ ബഷീർ അഗ്‌നിശമന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ രമേശ് ബാബു, പ്രസാദ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ പ്രഭുലാൽ, റഫീഖ്, ദിനേശ്, രതീഷ്, അജേഷ്, മിഥുൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ (ഡ്രൈവർ) ഗംഗാധരൻ, സഫ്‌തർ ഹാഫിസ്, വിനീത്, ഹോം ഗാർഡ് സുരേഷ്‌കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Most Read: കഞ്ചാവിനെ ഗുരുതര ലഹരികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി ‘ഐക്യരാഷ്‍ട്രസഭ’