കാസര്‍ഗോഡ്: പീഡന പരാതിയെ തുടർന്ന് ജില്ലയിലെ സർവ്വേ & ലാൻഡ് റെക്കോർഡ് അസിസ്‌റ്റന്റ് ഡയറക്‌ടർ ഓഫിസിലെ ടെക്‌നിക്കൽ അസിസ്‌റ്റന്റ് കെവി തമ്പാന് സ്‌ഥലം മാറ്റം. ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ സെൻട്രൽ ഓഫിസിലേക്കാണ് ഇയാളെ സ്‌ഥലം മാറ്റിയത്.
ശാരീരികമായും മാനസികമായും തമ്പാൻ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി സർവ്വേ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന യുവതി കഴിഞ്ഞ ജൂലൈയിൽ ജില്ലാ കളക്‌ടർക്കും സർവ്വേ ഡയറക്‌ടർക്കും പരാതി നൽകിയിരുന്നു. കേരള ഗസറ്റഡ് ഓഫിസേർസ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റിയംഗമാണ് കെവി തമ്പാൻ.
ഈ ഉദ്യോഗസ്‌ഥന് കീഴിൽ നിന്ന് മാറ്റണമെന്ന് യുവതി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തുടർന്ന് സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ യുവതിക്ക് കാസർഗോഡ് കളക്‌ടറേറ്റിലെ ആര്‍ സെക്ഷനിലേക്ക് സ്‌ഥലം മാറ്റം നൽകി.
ഇയാൾക്കെതിരെ മാസങ്ങളായിട്ടും നടപടി സ്വീകരിക്കാത്തതിനാൽ റവന്യൂ മന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു.
അതേസമയം സർവ്വേ & ലാൻഡ് റെക്കോർഡ് ഡയറക്‌ടർക്ക് യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ തമ്പാനെതിരേ നടപടി എടുത്തിരിക്കുന്നത്. ഓഫിസിലെ സ്‌ത്രീകളായ മറ്റ് ജീവനക്കാർക്കും ഇയാളിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇത് തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
Malabar News: കരിപ്പൂരില്‍ മൂന്ന് യാത്രികരില്‍ നിന്നായി 1.90 കോടിയുടെ സ്വര്‍ണം പിടികൂടി