കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി.
കോടതി ശിരസ്‌തദാറിനേയും തൊണ്ടി ക്‌ളാര്‍ക്കിനേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കോടതി കസ്‌റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ തുറന്നു എന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 2018 ഡിസംബര്‍ 13ന് കോടതിയുടെ കൈവശമായിരുന്ന മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കണ്ടു എന്ന് ശാസ്‌ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആവശ്യമെങ്കില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് അനുമതി തേടിയിട്ടുണ്ട്.
വിചാരണ കോടതിയില്‍ നിന്ന് രേഖ ചോര്‍ന്ന സംഭവത്തിലും പോലീസ് അന്വേഷണത്തിന് അനുമതി തേടിയിരുന്നു. ദിലീപിന് കോടതി രേഖ കൈമാറിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്‌ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യം. അപേക്ഷ നല്‍കിയ ഡിവൈഎസ്‌പി ബൈജു പൗലോസിനെ വിചാരണ കോടതി ശകാരിച്ചു.
കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്‌ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ദീലിപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
ദിലീപിന്റെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരിലേക്ക് അന്വേഷണമെത്തുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സൈബര്‍ വിദഗ്‌ധൻ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവ കോടതിയില്‍ നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകള്‍ അല്ലെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. ദിലീപ് രേഖകള്‍ സംഘടിപ്പിച്ചത് നിയമവിരുദ്ധമായാണെന്ന് വ്യക്‌തമായതോടെ ഇവ എങ്ങനെ പ്രതിയുടെ പക്കലെത്തിയെന്ന അന്വേഷണത്തിലേക്ക് പ്രവേശിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമം.
ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചോ, കോടതി ജീവനക്കാരെ ദിലീപ് നേരിട്ട് സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുക. രേഖകളും ദൃശ്യങ്ങളും ചോര്‍ന്നത് ശാസ്‍ത്രീയമായി തെളിയിക്കപ്പെടുകയും സ്‌ഥിരീകരിക്കുകയും ചെയ്‌തത് അന്വേഷണ സംഘത്തിന് ശക്‌തമായ പിന്‍ബലമാകുന്നുണ്ട്.
Most Read: സുബൈറിന്റെ അരുംകൊല; പിന്നിൽ ആർഎസ്‌എസ് ഗൂഢാലോചനയെന്ന് എസ്‌ഡിപിഐ