തിരുവനന്തപുരം: ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ. ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ താനാണ് പരിശോധിച്ചതെന്നും സായ് ശങ്കർ വ്യക്‌തമാക്കി.
ദിലീപിന്റെ ഫോൺരേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. നശിപ്പിച്ചുകളഞ്ഞതിൽ കോടതി രേഖകൾ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത് വാട്‍സ്‌ആപ്പിലേക്ക് ഫോർവേഡ് ചെയ്‌ത് വന്ന കോടതി രേഖകളായിരുന്നു ഇവ. നടിയുടെ മൊഴികളായിരുന്നു പലതും. കോടതി രേഖകളല്ലെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ഒരിക്കലും വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിക്കാനായിരുന്നു നിർദ്ദേശമെന്നും സായ് പറയുന്നു.
ഫോണിൽ പൾസർ സുനിയുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണിൽ അധികവും ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഫോൺവിളി വിവരങ്ങളും ഉണ്ടായിരുന്നു. അഭിഭാഷകരുടെ പെൻഡ്രൈവിലാണ് വിവരങ്ങൾ ഉണ്ടായിരുന്നത്. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോൾ താനും കേസിൽ ഉൾപ്പെടുമോ എന്ന് അഭിഭാഷകരോട് ചോദിച്ചിരുന്നു. അപ്പോൾ സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകി. അന്വേഷണം വന്നപ്പോൾ മാറി നിൽക്കാൻ സഹായിച്ചതും ദിലീപിന്റെ അഭിഭാഷകരാണെന്നും സായ് ശങ്കർ പറഞ്ഞു.
Most Read: അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി