ന്യൂഡെൽഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്‌ട്രീയക്കാർക്ക് അധികാരം നേടി ശക്‌തരാകുന്നതിൽ മാത്രമാണ് താൽപര്യമെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മായാവതി നയിക്കുന്ന ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കാൻ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നുവെന്നും എന്നാൽ അതിനോട് മായാവതി പ്രതികരിച്ചില്ലെന്നും രാഹുൽ വെളിപ്പെടുത്തി. രാജ്യത്തെ ഭരണഘടനാ സ്‌ഥാപനങ്ങളെല്ലാം ഇപ്പോൾ ആര്‍എസ്എസിന്റെ കൈയിലാണെന്നും രാഹുൽ വിമര്‍ശിച്ചു.
മായാവതി ഈ തിരഞ്ഞെടുപ്പിൽ മൽസരിച്ചില്ല, യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ഞങ്ങൾ അവർക്ക് സന്ദേശം അയച്ചെങ്കിലും അവർ പ്രതികരിച്ചില്ല. കോൺഗ്രസിനെ ബാധിച്ചെങ്കിലും കാൻഷിറാം യുപിയിൽ ദളിതുകളുടെ ശബ്‌ദം ഉയർത്തിയിരുന്നു. എന്നാൽ മായാവതിക്ക് ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല.
സിബിഐയും ഇഡിയും പെഗാസസും ഉള്ളതു കൊണ്ടാണ് ഇത്തവണ അവർ ദളിത് ശബ്‌ദങ്ങൾക്കായി പോരാടാതിരുന്നത്. ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ നമ്മുക്ക് ഭരണഘടനാ സ്‌ഥാപനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് .എന്നാൽ ഭരണഘടനാ സ്‌ഥാപനങ്ങൾ മുഴുവൻ ഇപ്പോൾ ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ്; രാഹുൽ ഗാന്ധി പറഞ്ഞു.
Read Also: തെളിവ് നശിപ്പിച്ചെന്ന പരാതി; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്