തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പരാതിയുമായി കോൺഗ്രസ്. ശക്‌തീധരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹനാനാണ് ഡിജിപിക്ക് പരാതി നൽകിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണ ചുമതല.
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ടു ദിവസം ചിലവഴിച്ചു സമ്പന്നരിൽ നിന്ന് പണം കൈപ്പറ്റിയെന്നും അതിൽ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താൻ സാക്ഷിയാണെന്നുമാണ് ശക്‌തീധരൻ വെളിപ്പെടുത്തിയത്. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞു ഇന്നോവാ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും എതിരെ സർക്കാർ കേസുകളുടെ കുരുക്ക് മുറുക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള ആരോപണങ്ങൾ ഉയർന്നത്. പ്രതിപക്ഷത്തിനെതിരെ കേസെടുത്ത അതേ രീതി ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ കാര്യത്തിലും ഉണ്ടാകണമെന്ന ആവശ്യം ശക്‌തമാകുന്നതിനിടെയാണ് അന്വേഷണത്തിനുള്ള നിർദ്ദേശവും.
Most Read: പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം