പത്തനംതിട്ട: ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. ഭൂരഹിതർക്ക് വീട് വയ്‌ക്കാൻ അടൂരിലെ 13 സെന്റ് ഭൂമിയാണ് സർക്കാരിന് വിട്ടുനൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ അടൂർ ഗോപാലകൃഷ്‌ണന്റെ വീട്ടിലെത്തി സന്ദർശിച്ചു.
ഭൂമിയുടെ അളവിലല്ല, മറ്റുള്ളവർക്ക് പ്രചോദനമാകുന്നതാണ് അടൂരിന്റെ തീരുമാനമെന്ന് മന്ത്രി എംവി ഗോവിന്ദൻ കൂടിക്കാഴ്‌ചക്ക് ശേഷം പറഞ്ഞു. ഭൂരഹിതർക്കും ഭവനരഹിതർക്കും വീട് വച്ച് നൽകുന്ന സർക്കാർ പദ്ധതിയാണ് ലൈഫ് മിഷൻ. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് അടൂർ അറിയിച്ചു.
ഇത്തരത്തിൽ കൂടുതൽ പേർ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി അനുസരിച്ച് ഭൂരഹിതർക്ക് വീട് വച്ചു നൽകാൻ സ്‌ഥലം വിട്ടുനൽകാൻ തയ്യാറാവുന്നവരോട് മുന്നോട്ടുവരാൻ സർക്കാർ അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂർ ഗോപാലകൃഷ്‌ണൻ സന്നദ്ധത അറിയിച്ചത്.
സർക്കാരിന്റെ രണ്ടാം ഘട്ട ലൈഫ് പദ്ധതിയിലേക്ക് 9 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും അഞ്ച് ലക്ഷം പേരെ തിരഞ്ഞെടുത്തതിൽ രണ്ടര ലക്ഷംപേർ ഭൂരഹിതരാണ്. സർക്കാരിന് കൈമാറുന്ന ഭൂമി ഈ ഭൂരഹതർക്ക് വീടും ഫ്‌ളാറ്റും നിർമിക്കാൻ ഉപയോഗിക്കും.
Read Also: സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജിയിൽ കക്ഷി ചേർന്ന് വനിതാ കമ്മീഷൻ