തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും. കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഇത് സംബന്ധിച്ച ഉത്തരവ് അനുപമയ്‌ക്ക് കൈമാറും. കേരളത്തിലെത്തിച്ച ശേഷം കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നാണ് വിവരം.
സംഭവത്തിൽ ശിശുക്ഷേമ സമിതിയും സിഡബ്ള്യുസിയും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് അനുപമ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശിശുക്ഷേമ സമിതിയും സിഡബ്ള്യുസിയും പറയുന്നതിൽ ആശയക്കുഴപ്പമുണ്ട്. ഇരുവരും പരസ്‌പരം പഴിചാരുകയാണ്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന്റെ മാത്രം തെറ്റാണ് എന്നാണ് സിഡബ്ള്യുസിയുടെ നിലപാടെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും അനുപമ പറഞ്ഞിരുന്നു. സിഡബ്ള്യുസിയുടെ ഭാഗത്തും തെറ്റുണ്ട്. സമരം തുടരുമെന്നും അനുപമ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിലാണ് ജയചന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ അനുപമയുടെ അമ്മ ഉൾപ്പടെ അഞ്ചു പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Also Read: മൂന്നരക്കോടിയുടെ തിരിമറി; ഇരിങ്ങാലക്കുട എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ