തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഒന്നാം പ്രതിയായ അനുപമയുടെ പിതാവ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്‌ച ജാമ്യാപേക്ഷ പരിഗണിക്കും.
താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ അനുപമ നൽകിയ പരാതി. ഈ കേസിൽ അനുപമയുടെ മാതാവ് ഉൾപ്പടെ അഞ്ചു പ്രതികള്‍ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രൻ മാത്രം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല.
കേസന്വേഷണം ഊർജ്‌ജിതമാകുന്നതിടെ ആണ് ഒന്നാം പ്രതി ജയചന്ദ്രൻ ജാമ്യാപേക്ഷ നൽകിയത്. ദത്ത് നൽകിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തിലാണ് അനുപമ. നിലവിലെ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ആരോപണ വിധേയരെ മാറ്റി നിർത്താത്ത അന്വേഷണം ശരിയല്ലെന്നും അനുപമ പറയുന്നു.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ള്യുസി ചെയർപേഴ്‌സണെയും മാറ്റി നിർത്തണം. അന്വേഷണം തീരും വരെ താൽക്കാലികമായെങ്കിലും ഇരുവരെയും മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണം എന്നുമാണ് അനുപമയുടെ ആവശ്യം. ഈ ആവശ്യവുമായി അനുപമ നടത്തുന്ന സമരം തുടരുകയാണ്.
Most Read: കെ- റെയില്‍ ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എംപിമാർ സഹകരിക്കണമെന്ന് മുഖ്യമന്ത്രി