ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.
ദീര്‍ഘകാലം ചെറിയ രീതിയിലുള്ള അന്തരീക്ഷ മലിനീകരണ സാഹചര്യത്തിലോ, ഗാര്‍ഹിക മലിനീകരണ സാഹചര്യത്തിലോ ജീവിക്കുന്നവര്‍ക്ക് പോലും ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വായു മലിനീകരണം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് ഒരു വര്‍ഷം 70 ലക്ഷം പേർ മരണപ്പെടുന്നുവെന്നാണ് ഡബ്ള്യുഎച്ച്ഒ പറയുന്നത്.
അതേസമയം കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മാനദണ്ഡങ്ങള്‍. ഗുണനിലവാരം കണക്കാക്കുന്നതിന് വായുവിലുള്ള പാര്‍ട്ടിക്കുലേറ്റ് മെറ്റീരിയല്‍, ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയവയുടെ അളവിന്റെ പരിധിയാണ് പുതുക്കിയത്.
കാലാവസ്‌ഥാ വ്യതിയാനത്തോടൊപ്പം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് വായു മലിനീകരണമെന്ന് ഡബ്ള്യുഎച്ച്ഒ പ്രസ്‌താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രാജ്യങ്ങള്‍ നടപ്പിലാക്കിയാല്‍ ലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കാമെന്നും സംഘടന വ്യക്‌തമാക്കുന്നു.
Most Read: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്