ന്യൂഡെൽഹി: ഉടൻ വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന പ്രഖ്യാപനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്‌ഥാനത്തെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നും, അതിനാലാണ് മൽസരിക്കുന്നില്ലെന്ന തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം വ്യക്‌തമാക്കി.
നിർണായകമായ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിൽ മൽസരിക്കുകയാണെങ്കിൽ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് മുഴുവൻ പ്രചാരണത്തെ ബാധിക്കുമെന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതേസമയം തന്നെ രാഷ്‌ട്രീയ ലോക്ദളുമായി സഖ്യം ഉറപ്പിച്ചെന്നും സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
എന്നാൽ ഇന്നലെ ആർഎൽഡി പ്രസിഡണ്ട് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം. 15 സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന എസ്‌പിയുടെ നിലപാടിൽ ആർഎൽഡിക്ക് അതൃപ്‌തി ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കൂടിക്കാഴ്‌ച നടന്നത്.
Read also: റഷ്യയിലെ ഇന്ത്യൻ അംബാസഡറായി പവൻ കപൂറിനെ നിയമിച്ചു