പട്‌ന: യുപിയിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് വിജയിച്ച് അധികാരം നേടുമെന്ന് വ്യക്‌തമാക്കി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വേണ്ടി താൻ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഉത്തർപ്രദേശിൽ ഭരണം നടത്തുന്നത് ഒരു ക്രിമിനൽ ആണെന്നും, യുപി പോലീസ് നടത്തിയ ഏറ്റുമുട്ടലുകളിൽ ഇതുവരെ 200ഓളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലാലു പ്രസാദ് യാദവ് വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ യുപിയിലെ ജനങ്ങൾ രോഷാകുലരാണെന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എല്ലാ ജാതിക്കാരും ഒത്തൊരുമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഹങ്കാരം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസിന് സ്വന്തം നില മനസിലാകുമെന്നും, ദേശീയ തലത്തിലാണ് കോൺഗ്രസുമായി ആർജെഡിക്ക് സഖ്യമുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ ബിജെപിയെയും നരേന്ദ്ര മോദിയെയും തോൽപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ലാലു കൂട്ടിച്ചേർത്തു.
Read also: കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ