കോഴിക്കോട്: മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. ഇതേ തുടർന്ന് സരോജിനിയുടെ ബന്ധുക്കൾ പോലീസിനും, ആശുപത്രി സൂപ്രണ്ടിനും പരാതി സമർപ്പിച്ചു. എന്നാൽ മരുന്ന് മാറി നൽകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് സരോജിനിയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിൽസയിൽ അലർജി ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് ആദ്യം കുറിച്ച ഇഞ്ചക്ഷൻ ഒഴിവാക്കിയിരുന്നു. ശേഷം രോഗം ഭേദമായതിന് പിന്നാലെ ഇവരെ വാർഡിലേക്ക് മാറ്റുകയും ചെയ്‌തു.
കഴിഞ്ഞ ചൊവ്വാഴ്‌ച വാർഡിൽ വച്ച് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെയാണ് സരോജിനി അസ്വസ്‌ഥത പ്രകടിപ്പിച്ചതെന്നും, തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും ബന്ധുക്കൾ വ്യക്‌തമാക്കി. അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്മയ്‌ക്ക് ആന്റിബയോട്ടിക്‌സ് ഇഞ്ചക്ഷൻ അലർജിയാണെന്നും, അതാണോ നൽകിയതെന്നും നഴ്സിനോട് ചോദിച്ചതായി മകൾ ബിന്ദു പറഞ്ഞു. എന്നാൽ അക്കാര്യം നേരത്തെ പറയേണ്ടതല്ലേ എന്ന് നഴ്‌സ് ചോദിച്ചതായും, അതൊക്കെ ബുക്കിൽ എഴുതിയിട്ടില്ലേ എന്ന് താൻ മറുപടി പറഞ്ഞതായും മകൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Read also: സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്; ബസവരാജ് ബൊമ്മൈ