വാഷിംഗ്‌ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിലെ 270 ഇലക്‌ടറൽ വോട്ടുകൾ എന്ന സംഖ്യ ആര് നേടുമെന്ന ആകാംക്ഷയിലാണ് ഏവരും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിർണായക മുന്നേറ്റമാണ് ജോ ബൈഡൻ നടത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്തകൾ അനുസരിച്ച് 264 ഇലക്‌ടറൽ വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്. ട്രംപിന് 214 വോട്ടുകളും ലഭിച്ചു. ഏറെ നിർണായകമായിരുന്ന വിസ്‌കോൻസിൻ, മിഷിഗൺ സീറ്റുകൾ ബൈഡൻ നേടി. അതേസമയം വിസ്‌കോൻസിനിലെ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് രംഗത്ത് വന്നിട്ടുണ്ട്.
‘സ്വിങ് സ്‌റ്റേറ്റുകൾ’ എന്നറിയപ്പെടുന്ന സീറ്റുകൾ വിജയിയെ നിശ്‌ചയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കും. ജോർജിയ, നോർത്ത് കാരലിന, പെൻസിൽവാനിയ, നൊവാഡ എന്നിവിടങ്ങളിലെ വോട്ടുകൾ നിർണായകമായേക്കും. നിലവിൽ നൊവാഡ ഒഴികെയുള്ള ഈ സീറ്റുകളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്. ഇതിൽ ഏതെങ്കിലുമൊരു സ്‌റ്റേറ്റിൽ ബൈഡൻ ജയിച്ചാൽ ട്രംപിന്റെ സാധ്യതകൾക്ക് മങ്ങൽ ഏൽക്കുവാൻ ഇടയുണ്ട്.
എന്നാൽ ലീഡ് നിലയിൽ വന്ന മാറ്റങ്ങളിൽ ആരോപണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അവസാന ഘട്ടത്തിൽ ലീഡ് നിലയിൽ വന്ന അപ്രതീക്ഷിത ട്വിസ്‌റ്റ് വിചിത്രമാണെന്നാണ് ട്രംപിന്റെ വാദം. തനിക്ക് വ്യക്‌തമായ ലീഡ് ഉണ്ടായിരുന്ന സീറ്റുകളിലെ ലീഡ് നില മാറിയത് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്. മിഷിഗൺ, നൊവാഡ, വിസ്‌കോൻസിൻ എന്നിവിടങ്ങളിൽ ബൈഡൻ നടത്തിയ മുന്നേറ്റമാണ് ട്രംപിന്റെ ആരോപണങ്ങൾക്ക് കാരണം.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയം തനിക്കൊപ്പമെന്ന ആത്‌മവിശ്വാസം ബൈഡൻ നേരത്തെ പങ്കുവെച്ചിരുന്നു. എന്നാൽ വാർത്താസമ്മേളനം നടത്തി താൻ വിജയിച്ചുവെന്ന് ട്രംപ് അവകാശപ്പെടുകയായിരുന്നു. ഫലത്തിൽ കൃത്രിമം നടന്നുവെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
Read also: വ്യോമസേനക്ക് കരുത്തായി റഫാല്‍ രണ്ടാം ബാച്ച് ഇന്ത്യയില്‍ എത്തി