പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി (എഎപി). അഭിഭാഷകനായ അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി. എഎപി ദേശീയ അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആണ് പ്രഖ്യാപനം നടത്തിയത്.
ഈ വർഷം ഒക്‌ടോബറിൽ എഎപിയിൽ ചേർന്ന പലേക്കർ സെന്റ് ക്രൂസ് മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുന്നത്. അഭിഭാഷകനായ അമിത് പലേക്കർ ഭണ്ഡാരി സമുദായത്തിൽ നിന്നുള്ളയാളാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗോവയിൽ പാർട്ടിയുടെ പ്രചാരണത്തിന്റെ മുഖമായി ‘സത്യസന്ധനായ ഒരാളെ’ തിരഞ്ഞെടുത്തു എന്നായിരുന്നു പലേക്കറുടെ പേര് പറയുന്നതിന് മുൻപ് കെജ്‌രിവാൾ പറഞ്ഞത്. സമൂഹത്തിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പേരുകേട്ട വ്യക്‌തിയെയാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ജാതി രാഷ്‌ട്രീയം ചെയ്യുന്നില്ല, മറ്റ് പാർട്ടികൾ സമുദായത്തിനെതിരായ രാഷ്‌ട്രീയമാണ് ചെയ്യുന്നത്, പലേക്കർ ഗോവയെ സത്യസന്ധമായി സേവിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. “അദ്ദേഹം സംസ്‌ഥാനത്ത് നിന്ന് അഴിമതി തുടച്ചുനീക്കും. ഗോവയിൽ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കും. അവൻ വിദ്യാസമ്പന്നനാണ്. ഗോവയിൽ എഎപി നൽകിയ എല്ലാ വാഗ്‌ദാനങ്ങളും അദ്ദേഹം നിറവേറ്റും. ഡെൽഹിയിലേതുപോലെ റോഡുകളും സ്‌കൂളുകളും വൈദ്യുതിയുമാണ് ഗോവക്കാർക്ക് വേണ്ടത്,”-കെജ്‌രിവാൾ പറഞ്ഞു.
Most Read: സ്‌പെക്‌ട്രം ഫീ ഇനത്തിൽ 30,791 കോടി രൂപ അടച്ച് റിലയൻസ് ജിയോ