കോഴിക്കോട്: ജില്ലയിലെ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ട.അധ്യാപികക്ക് ഗുരുതര പരിക്ക്. തോട്ടുമുക്കം നടുവാനിയിൽ 74 കാരിയായ ക്രിസ്‌റ്റീനക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്.
വയോധികയുടെ ഇടതുകാലിന്റെ തുടയെല്ല് പൊട്ടി. വലതു കൈക്ക് ഒടിവുമുണ്ട്. ഇവരെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഈ സമയം റോഡിലൂടെ നടന്നുപോകുന്ന സ്‌കൂൾ കുട്ടികൾക്കിടയിലേക്കും പന്നി ഓടിക്കയറി. എന്നാൽ, കുട്ടികൾക്ക് ആർക്കും പരിക്കില്ല.
ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പട്ടാപ്പകൽ തോട്ടുമുക്കം അങ്ങാടിക്ക് സമീപമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാർക്ക് ഉൾപ്പടെ ഇവിടെ പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ വർഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ മലയോര മേഖലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം താമരശേരി വനം വകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Most Read| ആയുർവേദ ചികിൽസ; പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി