ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അനിശ്‌ചിതത്വത്തിൽ. തൊഴിലാളികളെ രക്ഷിക്കാൻ 70 മണിക്കൂറിലേറെയായി തുടരുന്ന ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടു. കോൺക്രീറ്റ് അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ വലിയ കുഴൽ കടത്തിവിട്ടു തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്.
എന്നാൽ, ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഈ ശ്രമവും തടസപ്പെടുകയായിരുന്നു. അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ വലിയ കുഴൽ കടത്തിവിടാൻ ഡ്രില്ലിങ് മെഷീൻ സ്‌ഥാപിക്കാൻ പ്ളാറ്റുഫോം ഒരുക്കാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും മണ്ണിടിച്ചിലിനെ തുടർന്ന് അത് തകർന്നു. ഇതോടെ പുതിയ പ്ളാറ്റുഫോം ഒരുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബ്രഹ്‌മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്‌ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്‌ച തകർന്നത്. ചാർധാം റോഡിന്റെ ഭാഗമാണ് ഈ തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രമായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
അതേസമയം, കുഴൽ വഴി ഭക്ഷണവും വെള്ളവും ഓക്‌സിജനും ലഭ്യമാക്കിയാണ് തൊഴിലാളികളുടെ ജീവൻ നിലനിർത്തുന്നത്. തൊഴിലാളികളിൽ ഒരാളായ ഗബ്ബർ സിങ് നേഗിയുമായി മകൻ ആകാശ്, വാക്കി ടോക്കി വഴിലസംസാരിച്ചുവെന്നാണ് വിവരം. താൻ സുരക്ഷിതനാണെന്ന് അദ്ദേഹം അറിയിച്ചതായി ആകാശ് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു.
അതിനിടെ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്ന് തന്നെ പുറത്തെത്തിക്കാൻ ആകുമെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് റൂഹേല മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാം ആസൂത്രണം ചെയ്‌തതുപോലെ നടന്നാൽ, തൊഴിലാളികളെ ബുധനാഴ്‌ചയോടെ പുറത്തെത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം സ്‌ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞത്. തൊഴിലാളികളിൽ ജാർഖണ്ഡ് സ്വദേശികളാണേറെയും. അതേസമയം, പാരിസ്‌ഥിതിക പ്രത്യാഘാതങ്ങൾ അവഗണിച്ചു ഹിമാലയൻ മലനിരകളിൽ തുരങ്കങ്ങൾ നിർമിച്ചതാണ് അപകടത്തിന് കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Most Read| 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി