റിയാദ്: നിശ്‌ചിത പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം റദ്ദാക്കി സൗദി അറേബ്യ. ഇനിമുതൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസയ്‌ക്ക് അപേക്ഷിക്കാം.
ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്കും ജിസിസി റസിഡൻസ് വിസയുള്ള പ്രവാസികൾക്കും ഏത് തൊഴിൽ പ്രൊഫഷനുകളിൽ പെട്ടവരാണെങ്കിലും സൗദി സന്ദർശിക്കാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസ്‌റ്റ് വിസ അനുവദിക്കാൻ നിശ്‌ചിത തൊഴിൽ മേഖലയിൽ പെട്ടവരാകണം എന്ന നിബന്ധന മന്ത്രാലയം റദ്ദാക്കി.
ഇങ്ങനെ സൗദിയിൽ എത്തുന്നവർക്ക് സൗദിയിൽ എവിടെയും സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതിയുണ്ട്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ Visa.mofa.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. വിസ ഇഷ്യൂ ചെയ്‌ത ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ ടൂറിസ്‌റ്റ് വിസയിൽ 90 ദിവസം വരെ സൗദിയിൽ കഴിയാം.
അതേസമയം, 90 ദിവസത്തെ കാലാവധിയുള്ള സിംഗിൾ എൻട്രി വിസയിൽ 30 ദിവസം വരെ സൗദിയിൽ കഴിയാം. പാസ്‌പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തേയും വിസയ്‌ക്ക് മൂന്ന് മാസത്തേയും കാലാവധി വേണം. 18 വയസിന് താഴെ പ്രായമുള്ളവർക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ വിസയ്‌ക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. 300 റിയാലും ആരോഗ്യഇൻഷുറൻസ് നിരക്കുമാണ് ഈടാക്കുന്ന ഫീസ്.
Most Read: ‘തലവെട്ടിയാലും ഡിഎ നൽകില്ല’; പശ്‌ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും