തിരുവനന്തപുരം: പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തുവെന്ന് ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. പരാതിക്കാരിൽ നിന്ന് മോൻസൺ നാല് കോടി രൂപ വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ശബ്‌ദ പരിശോധനയും പൂർത്തിയായി.
പുരാവസ്‌തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും വ്യാജഭൂമി ഇടപാടിനുമടക്കമാണ് നിലവിൽ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വ്യാജരേഖകൾ ചമച്ചതിന്റെയും പണമിടപാടുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളുമടക്കം തെളിവുകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പത്ത് കോടി വാങ്ങിയെന്നാണ് പരാതിക്കാർ പറയുന്നതെങ്കിലും നാല് കോടിയുടെ തെളിവുകളാണ് ലഭിച്ചതെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കുന്നു.
ഫോൺ സംഭാഷണങ്ങളിൽ ഉൾപ്പടെയുള്ള ശബ്‌ദം മോൻസന്റേത് തന്നെയാണെന്ന് ഉറപ്പാക്കാൻ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിൽ ശബ്‌ദ പരിശോധന നടത്തിയിരുന്നു. അതേസമയം, വ്യാജ ഡോക്‌ടർ എന്ന ആരോപണത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് മേധാവി പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയടക്കം ചികിൽസിച്ച മോൻസൺ വ്യാജ ഡോക്‌ടർ ആണെന്നായിരുന്നു ആരോപണം. എന്നാൽ, ഇതിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.
Also Read: കര്‍ഷക പ്രക്ഷോഭം; ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി