കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്‌റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല ഹാജരായത്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്‌ച കസ്‌റ്റംസ് അർജുന്റെ ഭാര്യക്ക് നോട്ടീസ് നൽകിയിരുന്നു. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിയുകയാണ് കസ്‌റ്റംസിന്റെ ലക്ഷ്യം.
അതേസമയം, അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ വാങ്ങാനാണ് കസ്‌റ്റംസ് നീക്കം. അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഏഴ് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വാങ്ങാനാണ് കസ്‌റ്റംസിന്റെ തീരുമാനം.
കരിപ്പൂർ കേസിൽ അർജുൻ ആയങ്കിയുടെ കസ്‌റ്റഡി കാലാവധി നാളെയാണ് അവസാനിക്കുക. സ്വർണക്കടത്ത് കേസിൽ അർജുൻ കുറ്റം സമ്മതിച്ചിട്ടില്ല. നിയമോപദേശം ലഭിച്ചതിനാലാണിത് എന്നാണ് കസ്‌റ്റംസിന്റെ വിലയിരുത്തൽ. കേസിൽ അർജുനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു.
അതിനിടെ, കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി 7 ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പ്രതിയെ കസ്‌റ്റഡിയിൽ വിട്ടത്. 7 ദിവസം പൂർത്തിയാകുന്നതോടെ തുടർ നടപടി ഇന്നുണ്ടാകും.
Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി