ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തതിൽ ഉത്തർപ്രദേശ് പൊലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടി റിപ്പോർട്ട് നാലാഴ്‌ചക്കകം കൈമാറണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയിലാണ് ഇടപെടൽ. ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ സിദ്ദീഖ് കാപ്പൻ രണ്ട് മാസത്തിലധികമായി യുപിയിലെ മഥുര ജയിലിൽ കഴിയുകയാണ്.
അതേസമയം, കാപ്പനെതിരെ കൂടുതൽ ആരോപണങ്ങളുമായി യുപി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ ‘സിമി’യുമായി ബന്ധമുണ്ടെന്നാണ് യുപി സർക്കാരിന്റെ പുതിയ കണ്ടെത്തൽ. സിമിയുടെ മുൻ എക്‌സിക്യൂട്ടിവ് അംഗങ്ങളുമായി സിദ്ദീഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്നും യുപി സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്മൂലത്തിൽ പറയുന്നു.
കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കവെ, അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മുന്‍കൂട്ടി നിശ്‌ചയിച്ച് കാപ്പനും സംഘവും ഹത്രസിലേക്ക് പോയത് എന്നാണ് യുപി സർക്കാർ പറയുന്നത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതി സമയം അനുവദിച്ചു. യൂണിയന്റെ ഹരജി പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.
Also Read: ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് തുടങ്ങി