കോഴിക്കോട്: നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീ(36)ന്റെ വീട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇയാളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു.
ഹാഷിഷ് ഓയിൽ, കൊക്കൈയിൻ, ലഹരി ഗുളികൾ എന്നിവയാണ് ഫസലുദ്ദീന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. 83 എൽഎസ്‌ഡി സ്‌റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫസലുദ്ദീൻ ഇതിന് മുമ്പും ലഹരി വസ്‌തുക്കൾ വിൽപന നടത്തിയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു.
ഇയാൾ ബെംഗളൂരിൽ നിന്നാണ് പ്രധാനമായും ലഹരി വസ്‌തുക്കൾ നാട്ടിലേക്ക് എത്തിക്കുന്നത്. നിരവധി ഏജന്റുമാർ വഴിയാണ് ഇത് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്നത്. വടകര നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തിരിക്കുകയാണ്.
അടുത്ത കാലത്തായി കോഴിക്കോട് ജില്ലയിൽ മയക്കുമരുന്ന് പിടികൂടുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ന്യൂജെൻ മയക്കുമരുന്നുമായി യുവാക്കളെ ഉൾപ്പടെ പിടികൂടിയ സംഭവങ്ങളും നിരവധിയാണ്. കോവിഡ് കാലത്താണ് വ്യാപകമായി, വലിയ അളവിൽ മയക്കുമരുന്ന് ശേഖരങ്ങൾ പിടികൂടിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിൽപനക്കായി കൊണ്ടുവന്ന നാല് കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
Most Read: മാടപ്പള്ളിയിലെ കെ റെയിൽ സമരം; ജിജി ഫിലിപ്പിനെതിരെ കേസ്