ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന നൽകി ആം ആദ്‌മി (എഎപി) നേതാക്കൾ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. കേസിൽ ചോദ്യം ചെയ്യാനായി ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല.
അതേസമയം, കെജ്‌രിവാളിന്റെ വീട്ടിൽ ഇന്ന് റെയ്‌ഡ് നടക്കുമെന്നും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് എഎപി നേതാക്കൾ അറിയിച്ചു. ‘രാവിലെ ഇഡി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ റെയ്‌ഡ് നടത്തുമെന്ന് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നു. അറസ്‌റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്’ എന്നാണ് എഎപി മുതിർന്ന നേതാവ് അതിഷി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്.
പാർട്ടിയിലെ മുതിർന്ന നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്‌മിൻ ഷാ, സന്ദീപ് പഥക് എന്നിവരും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും കെജ്‌രിവാൾ മൂന്ന് തവണയും ഹാജരായിട്ടില്ല. ഇതോടെയാണ് ഇഡി അറസ്‌റ്റിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആണെന്നാണ് കെജ്‌രിവാൾ ഇഡിക്ക് മറുപടി നൽകിയത്. ഇഡി നൽകുന്ന ഏത് ചോദ്യാവലിക്കും മറുപടി നൽകാൻ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്.
Most Read| അദാനിക്ക് ആശ്വാസം; ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല