മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യവ്യവസ്‌ഥകൾ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യവും വേണമെന്നും കോടതി വ്യക്‌തമാക്കി. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല, പാസ്‍പോർട്ട് കോടതിയിൽ സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. മുംബൈക്ക് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്‌ഥനെ വിവരമറിയിക്കണം. മാദ്ധ്യമങ്ങളിൽ അനാവശ്യ പ്രസ്‌താവനകൾ നടത്തരുത് എന്നിങ്ങനെയാണ് അഞ്ച് പേജുകൾ ഉള്ള ജാമ്യ ഉത്തരവിൽ പറയുന്നത്.
ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻ മുൻ ധമേച്ച എന്നിവർ എല്ലാ വെള്ളിയാഴ്‌ചയും 11 മണിക്ക് എൻസിബി ഓഫിസിൽ ഹാജരാകണമെന്നും വ്യവസ്‌ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് സമീപിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു.ഒക്ടോബർ മൂന്നിന് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്‌ഡിനിടെ അറസ്‌റ്റിലായ ആര്യൻഖാന് ഇന്നലെയാണ് ജാമ്യം ലഭിക്കുന്നത്.
മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യന് മയക്കുമരുന്ന് ഇടപാട് ഉണ്ടായിരുന്നു എന്നും വാട്‌സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നും എൻസിബി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, വൻതോതിൽ ലഹരിമരുന്ന് പ്രതികളിൽ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്‌സ് ആപ് ചാറ്റുകൾ സംബന്ധിച്ച രേഖകൾ മാത്രമാണ് എൻസിബിയുടെ കയ്യിലുള്ളത്.
അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും ആര്യൻ ലഹരി ഉപയോഗിച്ചത് തെളിയിക്കാൻ എൻസിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിലും അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്.
Read also: മണ്ഡികളിലെ കർഷക ചൂഷണം; നടപടി വേണമെന്ന് വരുൺഗാന്ധി