മലപ്പുറം: മകളുടെ വിവാഹത്തിന്റെ ചിലവ് ചുരുക്കി അങ്കണവാടിക്ക് സ്വന്തമായി ഭൂമി വാങ്ങി നൽകി കുന്നത്തുപറമ്പില്‍ അസീസ് മാതൃകയായി. കഴിഞ്ഞ 10 വർഷമായി ഒറ്റമുറിചായ്‌പിൽ വാടകക്ക് പ്രവർത്തിക്കുന്ന അങ്കണവാടിക്കാണ് അസീസ് അഞ്ചര ലക്ഷം രൂപ മുടക്കി രണ്ട് സെന്റ് ഭൂമി വാങ്ങി നൽകിയത്. അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നു
മകള്‍ മര്‍വ ഷെറിനും പൊൻമുണ്ടം നെന്നാഞ്ചേരി ഹുസൈനിന്റെയും സുലൈഖയുടെയും മകന്‍ ആഷിക്കും തമ്മിലുള്ള നിക്കാഹ് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ആഘോഷമായി നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാൽ പിന്നീട് അസീസ് ഈ തീരുമാനം മാറ്റി. തിരൂര്‍ നഗരസഭയിലെ പതിനേഴാം വാര്‍ഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്‌ഥലം വാങ്ങിനല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. വാങ്ങിയ സ്‌ഥലം നഗരസഭാ സെക്രട്ടറിയുടെ പേരില്‍ രജിസ്‌റ്റർ ചെയ്‌തു കൊടുത്തു.
സ്‌ഥലമുടമയുമായുള്ള കരാര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെപി അബ്‌ദുള്ളക്കുട്ടിക്ക് കൈമാറി. അസീസിന്റെ ഈ നല്ല മനസിനുള്ള അംഗീകാരമായി ഇദ്ദേഹത്തിന്റെ പിതാവ് പരേതനായ കുഞ്ഞിമൊയ്‌തീൻ എന്ന ബാവഹാജിയുടെ പേര് അങ്കണവാടി കെട്ടിടത്തിന് നല്‍കും.
Most Read: അബ്രഹാം തടാകത്തിലെ തണുത്തുറഞ്ഞ കുമിളകൾ; മനോഹരം ഈ കാഴ്‌ച