ഗുവാഹത്തി: അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിത കണക്കുകൾ കൂടുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2.26 ലക്ഷം പേരെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന പ്രളയ സമാന സാഹചര്യം ബാധിച്ചതെന്ന് അധികൃതർ അറിയിച്ചു. സംസ്‌ഥാനത്ത് ആകെയുള്ള 34 ജില്ലകളിൽ 15 ഇടത്താണ് വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും തുടരുന്നത്.
39,000ൽ അധികം കുട്ടികളും വെള്ളപ്പൊക്കം ബാധിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. അസം സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) ഉദ്യോഗസ്‌ഥർ നൽകുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഏതാണ്ട് 16,338 ഹെക്‌ടറിലധികം കൃഷിയിടങ്ങൾ വെള്ളത്തിനടിയിൽ ആവുകയും, 512ലധികം ഗ്രാമങ്ങളെ ദുരന്തം ബാധിക്കുകയും ചെയ്‌തിട്ടുണ്ട്.
ലഖിംപുർ (91,437), മജൂലി (47,752), ധേമാജി (31,839), ബോംഗൈഗാവ് (12,832), ദിബ്രുഗഡ് (11,157), ടിൻസുകിയ (9,284) എന്നിവയാണ് ഏറ്റവും കൂടുതൽ പേർ മാറ്റി പാർപ്പിക്കപ്പെട്ട ആറ് ജില്ലകൾ. ദുരന്ത ബാധിതരായ പുരുഷൻമാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകാനായി ആകെ 62 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി എഎസ്‌ഡിഎംഎ അധികൃതർ അറിയിച്ചു.
കനത്ത നാശനഷ്‌ടങ്ങളാണ് ദുരന്തത്തിന്റെ ഫലമായി അസമിൽ റിപ്പോർട് ചെയ്യപ്പെടുന്നത്. പല ജില്ലകളിലും വെള്ളപ്പൊക്കത്തെ തുടർന്ന് റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, കലുങ്കുകൾ, മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ എന്നിവ തകർന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ വാർത്താ കുറിപ്പിൽ വ്യക്‌തമാക്കുന്നു.
Read Also: ലോകത്തിന്റെ നെറുകയിലിരുന്ന് സിനിമ കാണാം; ലഡാക്കിലെ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു