മാനന്തവാടി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ, രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട്ടിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, എംഎൽഎമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്‌ണൻ എന്നിവരും രാഹുലിനൊപ്പം ഉണ്ട്.
രാവിലെ ഏഴരയോടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. 20 മിനിറ്റോളം അദ്ദേഹം കുടുംബവുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിൽ നിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസികൾ സംസാരിക്കുകയും ചെയ്‌തു. ജില്ലയിൽ ആവശ്യത്തിന് ചികിൽസ കിട്ടാനുള്ള സൗകര്യമില്ലെന്ന് നാട്ടുകാർ എംപിയെ അറിയിച്ചു.
സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പ് നൽകി. പിന്നാലെ കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തി രാഹുൽ കുടുംബത്തെ സന്ദർശിച്ചു. ഇവിടെ നിന്നും ബത്തേരിയിലേക്കാണ് രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും രാഹുൽ സന്ദർശിക്കും.
തുടർന്ന് കൽപ്പറ്റ ഗസ്‌റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ രാഹുൽ പങ്കെടുക്കും. പിന്നാലെ അലഹബാദിലേക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര ഒരു ദിവസം നിർത്തിവെച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്. ഇന്ന് വൈകുന്നേരം യാത്ര പുനരാരംഭിക്കും. അതേസമയം, വന്യജീവി അക്രമണത്തിനെതിരെ വയനാട്ടിലെ പള്ളികളിലും ഇന്ന് പ്രതിഷേധം നടക്കുകയാണ്. താമരശേരി, മാനന്തവാടി രൂപതകളുടെ കീഴിലെ പള്ളികളിലാണ് വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകണമെന്നില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. 20ന് മന്ത്രിതല സംഘം വയനാട്ടിലെത്തും. പ്രതിഷേധം അക്രമാസക്‌തമായാൽ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ പോലീസ് കേസെടുത്തു. പുൽപ്പള്ളി പോലീസാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. കണ്ടാലറിയാവുന്ന നൂറുപേർക്കെതിരെയാണ് കേസ്. ഐപിസി 283, 143, 147, 149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്‌തതിനുമാണ് കേസ്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!