കോഴിക്കോട്: നൻമണ്ടയിലെ സിനിമാ നിർമാതാവ് വിൽസനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫിയാണ് (32) അറസ്‌റ്റിലായത്. ഇയാളെ വെള്ളിയാഴ്‌ച രാത്രി വയനാട്ടിൽ നിന്ന് ബാലുശ്ശേരി എസ്‌ഐ പി അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസിൽ മുക്കം ചെറുവാടി ചത്തടിക മുനീർ (38), ഓമശ്ശേരി പുത്തൂർ കരുമ്പാരു കുഴിയിൽ ഷാഫി (32) എന്നീ രണ്ടു പ്രതികളെ സംഭവ ദിവസം തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവർ റിമാൻഡിലാണ്. മുഹമ്മദ് ഷാഫി സംഭവസ്‌ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഫെബ്രുവരി 27നായിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാത്രി ഒൻപതോടെ മൂന്നു പ്രതികളും നൻമണ്ടയിലെ വിൽസന്റെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാട് പ്രശ്‌നം കോടതിയിലെത്തുകയും വിധി വിൽസന് പ്രതികൂലമാകുകയും ചെയ്‌തു. ആമീനും പോലീസുമെത്തി വിൽസന്റെ വീട്ടിലെ എല്ലാ വസ്‌തുതകളും പുറത്തെത്തിച്ച് വീട് പൂട്ടിയിരുന്നു.
നിസഹായരായി വിൽസനും ഭാര്യയും വിദ്യാർഥികളായ രണ്ടുമക്കളും രാത്രി വീടിന്റെ പുറത്ത് ഇരിക്കുമ്പോഴാണ് മൂന്നു പ്രതികളും വിൽസന്റെ കുടുംബത്തിന് നേരെ വെടിവെപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനും തോക്ക് ദുരുപയോഗം ചെയ്‌തതിനുമാണ് കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.
2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. വായ്‌പക്ക് ഈടായി സ്‌ഥലമാണ് വില്‍സണ്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. ഈ പ്രശ്‌നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സന് എതിരെ വരികയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്‌ഥലമില്ലാതിരുന്ന നിര്‍മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.
Read Also: റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ