തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പാശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാരിനെ യുഡിഎഫ് പ്രതിക്കൂട്ടിൽ നിർത്തുന്നതിന് ഇടയിലാണ് അന്വേഷണ ഏജൻസികൾക്കെതിരെ എഐസിസി നിരീക്ഷകൻ കൂടിയായ അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയത്.
സിബിഐയുടെ പക്ഷപാതിത്വത്തെ അദ്ദേഹം വിമർശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിവരങ്ങൾ ഉയർത്തിക്കാട്ടി എൽഡിഎഫ് സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രസംഗത്തിന്റെ പരിഭാഷകൻ എന്നതാണ് ശ്രദ്ധേയം.
ഏജൻസികളെ ഉപയോഗിച്ച് സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് എതിരെയാണ് കേന്ദ്ര നീക്കമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. മണിപ്പൂർ, ഗോവ സർക്കാരുകളെ അട്ടിമറിച്ചത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് സിപിഎമ്മും ബിജെപിയും ബോധപൂർവ്വം പ്രചാരണം നടത്തുകയാണ്. ബംഗാളിൽ സിപിഎമ്മുമായുളള സഖ്യം ബിജെപിയെ തകർക്കുന്നതിന് വേണ്ടിയാണ്.
കേരളത്തിലെയും ബംഗാളിലെയും സാഹചര്യങ്ങൾ വ്യത്യസ്‌തമാണ്. കേരളത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി എൽ.ഡി.എഫിനെയും ബിജെപിയെയും നേരിടും. കേരളത്തിൽ യുഡിഎഫിന് വിജയം സുനിശ്‌ചിതമാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
Read Also: സ്‌ഥാനാർഥി നിർണയത്തിൽ വ്യക്‌തി താൽപര്യങ്ങൾ ഒഴിവാക്കണം; കെസി വേണുഗോപാൽ