നീലേശ്വരം: നീലേശ്വരം രാജ റോഡിന് സമീപം കെഎം ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് കരുതുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വിരലയടയാളങ്ങളും ലഭിച്ചിട്ടുണ്ട്.
ആഴ്‌ചകളോളം കെട്ടിടവും ജ്വല്ലറിയും പരിസരവും നിരീക്ഷിച്ചതിന് ശേഷമാണ് കവർച്ചക്കെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഹൈവേ ജംഗ്‌ഷനിലെ ഓട്ടോ ഗ്യാരേജിൽ നിന്നും ഗ്യാസ് സിലിണ്ടർ മോഷ്‌ടിച്ചാണ് ഇവർ കവർച്ചക്കെത്തിയത്. ഒരാൾ സിലിണ്ടർ ചുമലിൽ താങ്ങി വരുന്നതും രണ്ടാമത്തെയാൾ ജ്വല്ലറി തുരക്കാനുള്ള കട്ടറും ചുമന്ന് വരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മുഖം മുഴുവൻ മൂടിയ നിലയിലായതിനാൽ ഇവരെ തിരിച്ചറിയാനുള്ള ആധുനിക രീതിയും പൊലീസ് ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്‌ച രാത്രി 11.30നാണ് മോഷണ ശ്രമം നടത്തിയത്. ആദ്യം ജ്വല്ലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലുള്ള പെൻഷനേഴ്‌സ് യൂണിയൻ നീലേശ്വരം ബ്ളോക്ക് ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി. പിന്നീട് ജ്വല്ലറിയുടെ ചുമർ തുരന്ന് ജ്വല്ലറിക്കകത്തേക്ക് ഇറങ്ങാനായിരുന്നു ശ്രമം. രാത്രി 11.30 മുതൽ പുലർച്ചെ 4 മണിവരെ പരിശ്രമിച്ചിട്ടും വിജയിക്കാത്തതിനാൽ മോഷണ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തട്ടാഞ്ചേരിയിലെ കെഎം ബാബുരാജിന്റെ ഉടമസ്‌ഥതതയിലുള്ള ജ്വല്ലറിയിലാണ് കവർച്ചാശ്രമം നടന്നത്. ഇൻസ്‌പെക്‌ടർ പി സുനിൽകുമാർ എസ്‌ഐ, കെപി സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
Read also: പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡിനെതിരെ പരാതി