ന്യൂഡെൽഹി: ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബാബുൽ സുപ്രിയോ ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. ബിജെപി തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോ എംപി സ്‌ഥാനം രാജിവച്ചത്.
“ബിജെപിയുമായി ചേർന്ന് എന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചതിനാൽ എന്റെ ഹൃദയം ഭാരമുള്ളതായിരുന്നു. പ്രധാനമന്ത്രിക്കും പാർട്ടി അധ്യക്ഷനും അമിത് ഷാക്കും ഞാൻ നന്ദി പറയുന്നു. അവർ എന്നിൽ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഞാൻ പൂർണ ഹൃദയത്തോടെ രാഷ്‌ട്രീയം ഉപേക്ഷിച്ചു. ഞാൻ പാർട്ടിയുടെ ഭാഗമല്ലെങ്കിൽ, എനിക്കായി ഒരു സീറ്റും നിലനിർത്തരുതെന്ന് ഞാൻ കരുതി,”- ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം സുപ്രിയോ പറഞ്ഞു.
മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ ആവേശത്തിലാണെന്നും ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ആയിരുന്നു തൃണമൂലിൽ ചേർന്നതിന് ശേഷം ബാബുല്‍ സുപ്രിയോ പറഞ്ഞത്.
”ഞാന്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് രണ്ട് മാസം മുൻപ് ഗൗരവപൂര്‍വം തന്നെയാണ് ആലോചിച്ചത്. എന്നാല്‍ ഈ അവസരം ലഭിച്ചതിനുശേഷം, ഞാന്‍ എന്റെ മനസ് മാറ്റാന്‍ തീരുമാനിച്ചു”-സുപ്രിയോ പറഞ്ഞു. ശനിയാഴ്‌ചയാണ് ബാബുല്‍ സുപ്രിയോ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപി എംപിയായ ബാബുല്‍ രാഷ്‌ട്രീയം വിടുന്നെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല.
കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് ബാബുൽ ബിജെപിയിൽ നിന്ന് രാജി വെക്കാൻ തീരുമാനിച്ചത്. തൃണമൂല്‍ കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, രാജ്യസഭ എംപി ഡെറിക് ഒബ്രിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുൻ കേന്ദ്ര മന്ത്രിക്ക് സ്വീകരണം നൽകിയത്. ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
ബംഗാളില്‍ മമത ബാനര്‍ജിക്ക് തുടർഭരണം ലഭിച്ചതിന് ശേഷം തൃണമൂലിലേക്ക് ചേക്കേറുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് ബാബുല്‍ സുപ്രിയോ.
Most Read: യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40% സീറ്റ് വനിതകൾക്ക് നൽകും; പ്രിയങ്ക