ന്യൂഡെൽഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി കഴിഞ്ഞ് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി. കോടതി ഉത്തരവനുസരിച്ച് യുപി പൊലീസിന്റെ സുരക്ഷയിലായിരുന്നു കാപ്പന്റെ യാത്ര. അസുഖ ബാധിതയായ മാതാവിനെ കാണാനാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
രോഗബാധിതയായ മാതാവിനെ വീഡിയോ കോൺഫറൻസ് മുഖേന കാണാൻ സിദ്ദീഖ് കാപ്പനെ കോടതി നേരത്തെ അനുവദിച്ചിരുന്നെങ്കിലും മാതാവിനെ അനാരോഗ്യം മൂലം കാണാൻ സാധിച്ചില്ല. പിന്നീടാണ് കർശന ഉപാധികളോടെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച വൈകീട്ട് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ സിദ്ദീഖ് കാപ്പൻ പിറ്റേന്ന് രാവിലെയാണ് മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിയത്. കാപ്പനെ കണ്ടപ്പോൾ മാതാവ് പ്രതികരിച്ചുവെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു.
ഉത്തർ പ്രദേശ് പൊലീസിലെ ആറു ഉദ്യോഗസ്‌ഥരാണ് സിദ്ദീഖ് കാപ്പനെ അനുഗമിച്ചത്. ഇനി അടുത്ത ചൊവ്വാഴ്‌ചയാണ് സുപ്രീം കോടതി കാപ്പന്റെ ജാമ്യ ഹരജി പരിഗണിക്കുക. ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട സിദ്ദീഖ് കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020 ഒക്‌ടോബർ 5ന് ആയിരുന്നു അറസ്‌റ്റ്.
Read also: വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല; രാഹുലിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ