കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. സംസ്‌ഥാനത്ത് നാളെ കോൺഗ്രസ് കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി വ്യക്‌തമാക്കി.
അതേസമയം, കെ സുധാകരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ 50,000 രൂപ ബോണ്ടിന്റെ അടിസ്‌ഥാനത്തിൽ ജാമ്യത്തിൽ വിട്ടു. രാവിലെ 11 മണിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടുനിന്നിരുന്നു. ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈം ബ്രാഞ്ച് സുധാകരന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിലെ രണ്ടാം പ്രതിയാണ് സുധാകരൻ.
അതിനിടെ, സുധാകരന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും രംഗത്തുവന്നു. അറസ്‌റ്റ് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും, ഭയമാണ് സർക്കാരിനെ ഭരിക്കുന്നതെന്നും പ്രതിപക്ഷത്തെ നിശബ്‌ദമാക്കാമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു. സുധാകരന്റെ അറസ്‌റ്റ് സിപിഎം നിർദ്ദേശപ്രകാരമാണെന്നും തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നും മോദി സർക്കാരിന്റെ ഫാസിസ്‌റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
അതേസമയം, കേസ് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും ജാമ്യം ലഭിച്ചതിന് ശേഷം കെ സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ആത്‌മവിശ്വാസമുണ്ട്. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പോലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടുമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read: ‘റോഡ് ക്യാമറ സ്‌ഥാപിച്ചതിൽ എതിർപ്പില്ല’; നൂതന ചുവടുവെപ്പെന്ന് ഹൈക്കോടതി