കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അനുകൂലിക്കുന്നവർക്കു നേരെ ഭീഷണിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. അവരുടെ വഴി നല്ലതല്ലെങ്കിൽ കയ്യും കാലും ഒടിയും ചിലപ്പോൾ കൊല്ലപ്പെട്ടെന്നും വരാം എന്നാണ് ദിലീപ് ഘോഷിന്റെ ഭീഷണി.
“പ്രശ്‌നം സൃഷ്‌ടിക്കുന്ന ദീദിയുടെ സഹോദരൻമാർ അടുത്ത ആറു മാസത്തിനുള്ളിൽ അവരുടെ ശീലങ്ങളിൽ മാറ്റം വരുത്തണം, അല്ലാത്തപക്ഷം നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും തലയും തകരും. നിങ്ങൾ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടിവരും. അതിലുപരിയായി നിങ്ങൾ ചെയ്‌താൽ, അപ്പോൾ നിങ്ങൾ ശ്‌മശാനത്തിൽ പോകേണ്ടിവരും, ”- ഹാൽഡിയയിൽ നടന്ന റാലിയിൽ ദിലീപ് ഘോഷ് ഭീഷണി മുഴക്കി.
അതേസമയം, ഈ പ്രസ്‌താവനയെ അപലപിച്ച തൃണമൂൽ കോൺഗ്രസ്, ഘോഷ് സംസ്‌ഥാനത്തിന്റെ രാഷ്‌ട്രീയ അന്തരീക്ഷത്തെ ദുഷിപ്പിക്കുകയാണ് എന്നും പറഞ്ഞു. “നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭീകരാന്തരീക്ഷം അഴിച്ചുവിടാനും സംസ്‌ഥാനത്തിന്റെ രാഷ്‌ട്രീയ അന്തരീക്ഷം ദുർബലപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഇത്തരം പ്രസ്‌താവനകൾ വ്യക്‌തമാക്കുന്നു. സംസ്‌ഥാനത്തെ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകും,”- മുതിർന്ന തൃണമൂൽ നേതാവും എംപിയുമായ സൗഗാത റോയ് പറഞ്ഞു.
Also Read: ‘നോട്ട് നിരോധനം വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കാനുള്ള ശ്രമമായിരുന്നു’; രാഹുല്‍ ഗാന്ധി
ദീദി എന്നറിയപ്പെടുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും ബിജെപിയും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്‌ചിമ ബംഗാളിൽ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങളിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ സന്ദർശനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപ് ഘോഷിന്റെ പരാമർശം. സംസ്‌ഥാനത്തെ 294 സീറ്റുകളിൽ 200ലും തങ്ങൾ വിജയിക്കുമെന്നാണ് അമിത് ഷായുടെ പ്രസ്‌താവന. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി ചർച്ച നടത്താൻ ദിലീപ് ഘോഷും മറ്റ് ബംഗാൾ ബിജെപി നേതാക്കളും തിങ്കളാഴ്‌ച ഡെൽഹിയിലെത്തും.