പ്രേക്ഷകർ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഭാവന-ഷറഫുദ്ധീൻ ചിത്രം ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ 24ന് തിയേറ്ററുകളിൽ. നേരത്തെ, ഈ മാസം 17ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് 24ലേക്ക് മാറ്റിവെക്കുകയായിരുന്നു. ആറ് വർഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്‌ക്ക്.
മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്, ബാല്യകാല പ്രണയം, നഷ്‌ടപ്രണയം എന്നിവ പശ്‌ചാത്തലമാകുന്ന ട്രെയ്‌ലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.
ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈൻമെന്റ്‌സും ചേർന്ന് രാജേഷ് കൃഷ്‌ണ, റെനീഷ് അബ്‌ദുൾ ഖാദർ എന്നിവരാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നിർവഹിച്ചത് അരുൺ റഷ്‌ദി ആണ്. ബിജിബാലാണ് പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ആറ് വർഷത്തിന് ശേഷം നടി ഭാവന, സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അടുത്തകാലത്തായി നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ ഷറഫുദ്ധീൻ അഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രവുമായാണ് സിനിമയിൽ എത്തുന്നത്. ഇവരെ കൂടാതെ അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്‍മി, മാസ്‌റ്റർ ധ്രുവിൻ എന്നിവരും ചിത്രത്തിൽ പലവിധ വേഷങ്ങളിൽ എത്തുന്നുണ്ട്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്. വിനായക് ശശികുമാറിന്റെ വരികൾക്ക് നിഷാന്ത് രാംടെകെ, പോൾ മാത്യു, ജോക്കർ ബ്ളൂംസ് എന്നിവർ സംഗീതം നിർവഹിച്ചിരിക്കുന്നു. സിതാര കൃഷ്‌ണകുമാർ, സയനോര, രശ്‌മി സതീഷ്, പോൾ മാത്യു, ഹരിശങ്കർ, ജോക്കർ ബ്ളൂംസ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. മിഥുൻ ചാലിശേരി ആർട്ടും മെൽവി ജെ കോസ്റ്യൂം അമൽ ചന്ദ്രൻ മേക്കപ്പ് എന്നിവ നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, കാസ്‌റ്റിങ്: അബു വളയംകുളം, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്യൂണിക്കേഷൻസ്, മാർക്കറ്റിങ്: ബിനു ബ്രിങ്ഫോർത്ത് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
Most Read: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി