കോഴിക്കോട് : ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ശബരിമലയില്‍ പോയതെന്നും, അതില്‍ തനിക്ക് യാതൊരുവിധ പശ്‌ചാത്താപവും ഇല്ലെന്നും വ്യക്‌തമാക്കി ബിന്ദു അമ്മിണി. ഇനി താന്‍ മലകയറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്‌തമാക്കിയ ബിന്ദു, സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനുള്ള സംഘപരിവാറിന്റെ അഴിഞ്ഞാട്ടത്തിന് മുന്നില്‍ സ്‌ത്രീകളുടെ ആത്‌മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ പോകാന്‍ താന്‍ ആഗ്രഹിച്ചിരുന്നതല്ല. എന്നാല്‍ ആ സമയത്ത് അത് അനിവാര്യമായിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ താന്‍ സംഘപരിവാറിന്റെ വേട്ടക്ക് ഇരയാകുകയാണെന്നും, അതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ട് പോലും അനുകൂലമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബിന്ദു അമ്മിണി വ്യക്‌തമാക്കി. ശബരിമലയില്‍ പോയതിന് പിന്നാലെ മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി വധഭീഷണിയാണ് തനിക്ക് വരുന്നത്. കഴിഞ്ഞ 18 ആം തീയതി ദിലീപ് വേണുഗോപാൽ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഫോണിലൂടെ തനിക്ക് നേരെ വധഭീഷണി മുഴക്കിയെന്നും, ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ട് യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും ബിന്ദു പറയുന്നു.
പരാതി നല്‍കിയിട്ടും, തനിക്ക് നേരെ ഭീഷണി ഉയര്‍ത്തുന്നവരെ പറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും പരാതിയില്‍ തുടര്‍നടപടികള്‍ എടുക്കാന്‍ പോലീസ് തയ്യാറല്ല എന്നാണ് ബിന്ദുവിന്റെ ആരോപണം. സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും പോലീസ് അതിന് തയ്യാറാകാത്തതില്‍ കോടതിയലക്ഷ്യ കേസ് കൊടുക്കുമെന്നും, ഒരാഴ്‌ചക്കകം തന്റെ പരാതിയില്‍ നടപടി എടുത്തില്ലെങ്കില്‍ ശനിയാഴ്‌ച മുതല്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരാഹാരസമരം നടത്തുമെന്നും ബിന്ദു വ്യക്‌തമാക്കി.
Read also : സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാർ; സത്യം എന്നായാലും പുറത്തു വരുമെന്ന് ഉമ്മൻ ചാണ്ടി