ബംഗ്ളൂര്: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്‌റ്റഡിയിൽ എടുത്തു. പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി ഉദ്യോഗസ്‌ഥർ ബിനീഷിനെ കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് എന്‍സിബിയുടെ നടപടി. കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എന്‍സിബി കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം ഇന്നാണ് കസ്‌റ്റഡിയിൽ നല്‍കിയിരിക്കുന്നത്.
നേരത്തെ എന്‍സിബി ബിനീഷ് കോടിയേരിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡി കാലാവധി നീട്ടി ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍സിബി ആവശ്യം പിന്‍വലിക്കുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നു.
രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്‌റ്റിൽ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഈ കേസിലാണ് ബിനീഷ് കോടിയേരിയും പ്രതിസ്‌ഥാനത്ത് എത്തിയിരിക്കുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു. ഇതാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന.
Also Read: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി